ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും ക്രൈസ്തവർക്കെതിരായി പല തരത്തിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വർധിച്ചു വരികയാണല്ലോ. അതിൽ ഗവൺമെന്റുകൾ നേരിട്ട് ഏർപ്പെടുത്തുന്ന മതപരിവർത്തന നിരോധന നിയമങ്ങളും അവയെ തുടർന്ന് ചില സംഘടനകൾ നടത്തുന്ന അക്രമങ്ങളും ഉൾപ്പെടും. ഇതിലേറ്റവും ഗൗരവമായത് ക്രൈസ്തവനായതുകൊണ്ട് മരിച്ചാൽ ഇന്ത്യൻ മണ്ണിൽ അടക്കാൻ സാധിക്കില്ല എന്നുള്ള ഛത്തീഗഡ്പോലെയുള്ള സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളാണ്.
മതപരിവർത്തന നിരോധന നിയമത്തിലെ കഠിനശിക്ഷകളും ഇതുപോലെതന്നെ. ഇതിലെ അവസാനത്തേതാണല്ലോ വിദേശ ഫണ്ട് നിയന്ത്രണം. സ്ഥാപനങ്ങളും, എന്തിന് ആരാധനാലയങ്ങൾപോലും ഗവൺമെന്റിന് ഏറ്റെടുക്കാനും ആരാധനാ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിൽ നിയമനിർമാണം നടത്താൻ പറ്റിയ രീതിയിലാണ് ഗവൺമെന്റ് ഇതുമായി ബന്ധപ്പെട്ട ബില്ലിൽ പദ്ധതിയിടുന്നത്. പ്രതിഷേധത്തെത്തുടർന്ന് തല്കാലത്തേക്ക് മാറ്റിവച്ചെങ്കിലും, പൂർണമായി ഒഴിവായിട്ടില്ല. ഇനിയും ഇതിലും കഠിനമായ നിയമനിർമാണവും നിയന്ത്രണവും തള്ളിക്കളയാനാവില്ല. ഈ നിയന്ത്രണങ്ങളെല്ലാം ഇപ്പോൾ ചർച്ചയായത് ക്രൈസ്തവർക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ഈസ്റ്റർ ഞായർ ഉൾപ്പെടുന്ന വിശുദ്ധ വാരത്തിലാണെന്നുള്ളത് പ്രസക്തമാണ്.
ഇതിനോട് സമാനവും, എന്നാൽ കുറച്ചുകൂടെ ക്രൂരവുമായ ക്രിസ്തുമത പീഡനത്തെക്കുറിച്ചെഴുത്തപ്പെട്ട നോവലാണ് ഗ്രഹാം ഗ്രീൻ എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന്റെ "ശക്തിയും മഹത്വവും’ (The Power and the Glory ). ഇത്തരം പീഡനങ്ങളുടെ ഫലമായി സഭയ്ക്കുണ്ടാകുന്ന മാറ്റങ്ങളും, പ്രത്യേകിച്ച് മിശിഹായുടെ ഉത്ഥാന അനുഭവം എങ്ങനെയാണ് ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതെന്നും നോവൽ വിവരിക്കുന്നു. മേല്പറഞ്ഞ നിയമങ്ങൾക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കുന്നതിനോടൊപ്പം, ഈ ഈസ്റ്റർ ദിനത്തിൽ ധ്യാനവിഷയമാക്കാവുന്ന നോവലാണ് ഇതെന്ന് തോന്നുന്നു. യഥാർഥ കത്തോലിക്കാ സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും ഉൾകാഴ്ചകൾ ഇതിലുണ്ട്. ഭൗതികമായ പലതിന്റെയും സഹായമില്ലാതെ ഇവയ്ക്ക് നിലനിൽക്കാൻ സാധിക്കും. അങ്ങനെ നിലനിൽക്കുന്നതാണ് വിശ്വാസവും.
1940ൽ എഴുതപ്പെട്ട ഈ നോവൽ 1920കളിൽ മെക്സിക്കോയിലുണ്ടായ ക്രൈസ്തവ വിരുദ്ധ നിയമങ്ങളുടെയും അതേത്തുടർന്നുണ്ടായ ക്രൈസ്തവ പീഡനങ്ങളുടെയും ചുവടുപിടിച്ചെഴുത്തപ്പെട്ടതാണ്. 1926ൽ പാസാക്കിയ കല്ലെസ് നിയമങ്ങൾ എന്നറിയപ്പെടുന്ന ഡിക്രി അനുസരിച്ച് കത്തോലിക്കാ വൈദികർക്ക് പൗരവകാശങ്ങളായ വോട്ടവകാശം, വസ്തുവകകൾ കൈവശം വയ്ക്കാനുള്ള അവകാശം, രാജ്യത്ത് ഏതെങ്കിലും ജോലി ചെയ്യാനുള്ള അവകാശം എന്നിവ നിഷേധിച്ചു. കൂടാതെ വൈദികവേഷം ധരിക്കാൻ പാടില്ല, ധരിച്ചാൽ ശിക്ഷയും പിഴയും, മെക്സികോയിൽതന്നെ ജനിച്ചവർക്കു മാത്രമേ വൈദികരാകാൻ പാടുള്ളൂ, വൈദിക ബ്രഹ്മചര്യം നിയമംമൂലം വിലക്കി, വൈദികർക്ക് ലൈസെൻസിംഗ് ഏർപ്പെടുത്തി.
കത്തോലിക്കാ വിദ്യാഭ്യാസം നിയമവിരുദ്ധമാക്കി, ഗവൺമെന്റ് നിയമങ്ങളെ ഏതെങ്കിലും തരത്തിൽ വിമർശിക്കുന്ന വൈദികരെ ജയിലിലടച്ചു, കത്തോലിക്കാ ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇങ്ങനെ കത്തോലിക്കാ സഭയുടെ ഉന്മൂലനത്തിൽകൂടി മാത്രമേ രാജ്യത്ത് വികസനം സാധ്യമാകൂ എന്ന് അന്നത്തെ പ്രസിഡന്റ് എലിയാസ് കാല്ലെസ് ചിന്തിച്ചു. ഇതിനെ തുടർന്നുണ്ടായ മാറ്റങ്ങളിൽ വൈദികരുടെ എണ്ണം 4500ൽനിന്ന് ഏതാണ്ട് 300 ആയി കുറഞ്ഞു. പലരും കൊല്ലപ്പെട്ടു, ചിലർ വിവാഹിതരായി. എന്നാൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറഞ്ഞില്ല എന്നുള്ളതാണ് ചരിത്രം. മെക്സിക്കോയിൽ അക്കാലത്ത് 97.77 ശതമാന ജനങ്ങളും കത്തോലിക്കാ വിശ്വാസികളായിരുന്നു.
നോവലിൽ ആകട്ടെ, എല്ലാ വൈദികരെയും ഉന്മൂലനം ചെയ്തു എന്ന് ഗവൺമെന്റ് വിചാരിക്കുമ്പോഴാണ് അദ്ഭുതകരമായി വേഷം മാറി ഒരു വൈദികൻ കഴുതപ്പുറത്ത് സഞ്ചരിച്ച് രഹസ്യമായി തന്റെ കടമകൾ നിർവഹിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. വൈദികന്റെ വേഷമില്ലാതെ, മുഷിഞ്ഞ വേഷധാരിയായി, പള്ളികളില്ലാതെ, പണമില്ലാതെ, സാധാരണ വൈദിക കർമങ്ങൾ ക്ക് ആവശ്യമുള്ളതൊന്നും ഇല്ലാതെ, ഈ വൈദികൻ വീടുകൾ കയറി ഇറങ്ങി ആവശ്യമുള്ളവർക്കെല്ലാം തന്റെ സാന്നിധ്യം കൊടുക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്തി കൊലപ്പെടുത്താനായി ഗവൺമെന്റ് ഏജന്റുമാരായ "റെഡ് ഷർട്സ്’ അദ്ദേഹത്തിന്റെ പിറകെയുണ്ട്.
വൈദികനെ ഓരോ പ്രാവശ്യവും രക്ഷപ്പെടുത്തുന്നത് വിശ്വാസികൾതന്നെയാണ്. എന്നാൽ അദ്ദേഹം അതിനൊട്ടു ശ്രമിക്കുന്നുമില്ല. "വിസ്കി വൈദികൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതുതന്നെ. തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്റെ കടമകൾ നിർവഹിക്കുന്ന ഒരവസരത്തിൽ അദ്ദേഹം പിടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമാണ്. അവസാനത്തെ വൈദികനെയും ഇല്ലാതാക്കിയ സന്തോഷത്തിൽ ഗവൺമെന്റ് ആഘോഷം നടത്തുമ്പോഴാണ്, അദ്ഭുതകരമായി എവിടെനിന്നോ ഒരു വൈദികൻ വരുന്നതും വൈദികവൃത്തി തുടരുന്നതും. ഈ അദ്ഭുതത്തോടെ നോവൽ അവസാനിക്കുകയാണ്.
ഈ അദ്ഭുതമാകട്ടെ, പീഡിപ്പിക്കപ്പെടുന്ന സഭയോടും മനുഷ്യരോടും ഒപ്പം ഉത്ഥിതനായ മിശിഹാ യാത്ര ചെയുന്നു എന്നുള്ളതാണ്. മെക്സിക്കോയിലെ പീഡനകാലത്ത് കൊലചെയ്യപ്പെട്ട മിഗുവേൽ പ്രൊ എന്ന വൈദികന്റെ ഓർമയിലാണ് ഈ കഥാപാത്ര രചനയെങ്കിലും, ഉത്ഥിതനായ ക്രിസ്തുവിനെ ഓർമപ്പെടുത്തുന്നതാണ് ഈ അദ്ഭുതകരമായ വൈദികന്റെ കടന്നു വരവ് എന്ന് വിമർശകർ സമ്മതിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? കർത്താവ് പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ.( അപ്പ. പ്രവർ. 26:15). ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രതിരോധം ഉത്ഥിതനായ ക്രിസ്തു ആണെന്നുകൂടി ഓർക്കാനും ഓർമിപ്പിക്കാനുമുള്ള അവസരം കൂടിയാണിത്.